Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ ചിത്രം ഈ രാത്രി വ്യക്തമാകും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, കാല്‍പ്പന്ത് കളിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ നേരിടും.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജന്റീനയുടെ ലക്ഷ്യം. എന്നാല്‍, 1966ല്‍ കന്നിക്കപ്പുയര്ത്തിയശേഷം, മറ്റൊരു ഫൈനലിനായാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്. ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കാം.
ഫുട്ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിലും ഇംഗ്ലണ്ട് x അര്‍ജന്റീന ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം മുന്നില്‍ക്കണ്ട് അറ്റ്ലാന്റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിരയുണ്ട്. അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലുള്ളത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം പോരാട്ടമാണിത്. കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഇംഗ്ലണ്ട് ജയം നേടിയിരുന്നു.
Sports
ഡാളസ്: ഫിഫ ലോകകപ്പിൽ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിനായി ലയണൽ മെസിയുടെ അർജന്റൈൻ സംഘം ഇന്നു കളത്തിൽ. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയയാണ് അർജന്റീനയുടെ എതിരാളികൾ.
ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിൽ അർജന്റീന 3-0ന് അൾജീരിയയെ കീഴടക്കിയിരുന്നു. ഓസ്ട്രിയ ആദ്യ മത്സരത്തിൽ ജോർദാനെയും തോൽപ്പിച്ചതാണ്.
Sports
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂണിയറെ അധിക്ഷേപിച്ചതിന് ബെന്‍ഫിക്കൻ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. വിവേചനപരമായ പെരുമാറ്റത്തിനാണ് ശിക്ഷയെന്ന് യുവേഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആറ് മത്സരങ്ങളിലെ വിലക്കില്‍ മൂന്നെണ്ണം താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രെസ്റ്റിയാനിക്ക് ഉടന്‍ തന്നെ ആറ് മത്സരങ്ങളും നഷ്ടമാകില്ല. നിലവില്‍ ഒരു മത്സരത്തിലെ വിലക്ക് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്‍ കൂടി പ്രെസ്റ്റിയാനി പുറത്തിരിക്കേണ്ടി വരും.
പ്രൊബേഷന്‍ കാലയളവില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടി പ്രാബല്യത്തില്‍ വരും. ക്ലബ് മത്സരങ്ങള്‍ക്ക് പുറമെ അര്‍ജന്റീന ദേശീയ ടീമിൽ താരത്തെ ഉൾപ്പെടുത്തിയതിനാൽ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ വിലക്ക് ബാധകമായേക്കാം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലിസ്ബണില്‍ നടന്ന ബെന്‍ഫിക്ക - റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം വിനീഷ്യസ് കോര്‍ണര്‍ ഫ്ലാഗിന് സമീപം നിന്ന് നടത്തിയ ആഘോഷം ബെന്‍ഫിക്ക താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചു.
ഇത് മൈതാനത്ത് വലിയ വാക്പോരിന് കാരണമായി. ഈ തര്‍ക്കത്തിനിടെ പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും കുരങ്ങ് എന്ന് വിളിച്ചെന്നും വിനീഷ്യസ് ആരോപിച്ചു. തര്‍ക്കം രൂക്ഷമായതോടെ മത്സരം ഏകദേശം പത്തു മിനിറ്റോളം തടസപ്പെട്ടിരുന്നു.
National
കോൽക്കത്ത: അർജന്റീന ഫുട്ബാൾ ടീമിന്റെ കോൽക്കത്ത ആസ്ഥാനമായുള്ള ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ക്ലബ് പ്രസിഡന്റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കോൽക്കത്ത പൊലീസിന്റെ സൈബർ സെല്ലിനാണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്റെ വിവാദ പരാമർശം. അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാഹയുടെ പ്രസ്താവനകൾ തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.